തൃശൂർ: വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ യുവാവിനു 95 ലക്ഷം രൂപ നഷ്ടപരിഹാരം. വിയ്യൂർ പെട്രോൾപന്പിനു സമീപം കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സെബിൻ സണ്ണിക്കാണ് നാഷണൽ ഇൻഷുറൻസ് കന്പനി നഷ്ടപരിഹാരം നൽകിയത്.
ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ആളാണ് സെബിൻ. തൃശൂർ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തിലാണ് കേസ് ഒത്തുതീർപ്പായത്.
ജില്ലാ കോടതി അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി പി.പി. സൈതലവി ചെക്ക് കൈമാറി.
ഡിഎൽഎസ്എ സെക്രട്ടറി ഇൻചാർജ് ടി.കെ. മമതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എംഎസിടി ജഡ്ജി രവിചന്ദർ, ഇൻഷുറൻസ് കന്പനി ചീഫ് ബിസിനസ് ഓഫീസർ വിനീശൻ വിജയൻ, ഹബ് ഇൻ ചാർജ് സുനിത ആൻ തോമസ്, ഡെപ്യൂട്ടി മാനേജർ ടി.എസ്.സാബു, അഡ്വ. പി.ബി. ജയശ്രീ, ഹർജി ഭാഗം അഡ്വ. ടി.എസ്. ജോഷി, അഡ്വ. മറിയാമ്മ കെ. ഇട്ടൂപ്പ്, അഡ്വ. സീബ മാത്യൂസ് എന്നിവർ പങ്കെടുത്തു.